ക്ലാര അവളുടെ മുഖം ഇന്ന് എന്തു കൊണ്ട് ഓർത്തു എന്നറിയില്ല.ഗ്രാമത്തിലേക്ക് ഉച്ചയൂണിന്റെ ആലസ്യത്തിലുള്ള മയക്കത്തിൽ മനസ്സ് അസ്വസ്ഥയോടെ സഞ്ചരിച്ചപ്പോൾ മറന്ന ചിത്രങ്ങൾക്കിടയിൽ ടൌണിലെ നാറുന്ന ആ റോഡും ഇടിഞ്ഞൂ പൊളിയാറായ ആ പഴയ ലൈബ്രറി കെട്ടിടവും അവിടെ പത്രം വായിക്കാൻ എത്തറാറുള്ള എന്റെ ആറുവർഷം മുമ്പുള്ള ചിത്രവും ഓർമ്മ വന്നു.
ഏകദേശം ആറുവർഷങ്ങൾക്ക് മുമ്പാണ് ക്ലാരയെ ഞാൻ കാണുന്നത്. അഴുക്കുചാലുകൾ നിറഞ്ഞ ചന്തയിലേക്കുള്ള വഴിയിൽ മൂത്രം മണം അടിച്ചിട്ട് ഓക്കാനും വരും.
മൂക്കു വായും പൊത്തി ഈച്ച പറക്കുന്ന വഴിയിലൂടെ നടക്കുമ്പോൾ പഴയ ചായ പീടികയുടെ തിണ്ണയിൽ വൃത്തികെട്ട ഒരു ജന്തുവിനെ പോലെ മുഷിഞ്ഞൂ നാറിയ വസ്ത്രങ്ങളുമായി ക്ലാര ഇരിക്കുന്ന കാഴച്ച ഞാൻ കാണും.ക്ലാരയ്ക്ക് ആറുവയസ്സുള്ള ഒരു കുട്ടിയുണ്ട്. കറുത്ത് കുള്ളനായ ഒരു കരുമാടികുട്ടൻ.
ടൌണിലെ ചില ആളുകൾ അവനെ അങ്ങനെയാ വിളിക്കുക.
എടി നിന്റെ കരുമാടി എന്തേടി.”
അതു കേൾക്കുമ്പോൾ ദൂരേക്ക് കൈകൾ ചൂണ്ടി അവൾ വികൃതമായി ചിരിക്കും.
എയ്യ്യ് എയ്യ്യ്യ്യ്യ്യ്യ്യ്
എന്താണ് അവൾ പറയുന്നത് എന്ന് ആർക്കും മനസ്സിലാവില്ല.
ലൈബ്രറി ഒരു പഴയ കെട്ടിടമാണ്.അതു പോലെ തന്നെ പഴക്കം ചെന്നതാണ് അവിടുത്തെ ലൈബ്രറിയനും അവിടുത്തെ പുസ്തകങ്ങളും.
പുസ്തകം വായിക്കാൻ ചെല്ലുന്നത് അവിടെ എത്തുന്ന ചില ആളുകളുമായി ഉച്ച നേരത്ത് അല്പം സംസാരിക്കാം എന്ന് കരുതിയാണ്.
സർക്കാർ സർവ്വീസിൽ നിന്നും പിരിഞ്ഞ ഒരു നാരായണൻ സാർ എപ്പോഴും എന്റെ ടൈമിൽ അവിടെ ഉണ്ടാകും.
സാറാണെൽ നല്ല വാചക പ്രിയനാണ്.വാം തുറന്നാൽ പൂട്ടില്ല.
പിന്നെ ഒരു പിസി.(പോലീസ് കോൺസ്റ്റ്ബിൾ) അയ്യാളും ഉച്ചക്ക് അവിടെ ഉണ്ടാകും.
പിസിയും ഞാനുമായിട്ട് നല്ല കമ്പിനിയാ.ഞാൻ കക്ഷിയെ പിസീന്നാ വിളിക്കുക.
ലൈബ്രറിയുടെ താഴെയുള്ള നടയിൽ വന്നിരുന്നാണ് പിസിയും ഞാനും പത്രം വായിക്കുക.
പലപ്പോഴും ഈ സമയങ്ങളിൽ ക്ലാര അവിടെ വരും.
സാറെ ,മുഷിഞ്ഞൂ നാറിയ വസ്ത്രങ്ങളുമായി അവൾ നിന്നും ചിരിക്കും.
പിസീ പോക്കറ്റിൽ നിന്നും ഒന്നു രണ്ട് നാണയങ്ങൾ എടൂത്ത് കൊടുക്കൂം.
“പോയി കഴിക്ക്.“
പാവാടാ വിശന്നിട്ടാണ്.പിസീ കൊടുക്കുന്ന പൈസ വാങ്ങി പോയാൽ അത് അടുത്തുള്ള കടയിൽ നിന്നും പഴവും കപ്പിലണ്ടി മിഠായിയും വാങ്ങി ചായ പീടികയുടെ തിണ്ണയിൽ വന്നിരുന്ന് കരുമാടിക്കൊപ്പം കഴിക്കും.
എന്നിട്ട് രണ്ടാളും തമ്മിൽ തല്ലു പിടിക്കും.
അമ്മയും മോനും തമ്മിലുള്ള ആ രംഗം പത്രം വായിക്കാൻ എത്തുന്ന ഓരോരുത്തരും കൌതുകത്തോടെ നോക്കി നിലക്കും.
“മോനെന്നു വച്ചാൽ ക്ലാരയ്ക്ക് ജീവനാ.“
നാരായണൻ സാർ ഒരിക്കൽ പറഞ്ഞൂ.
“അവളു ജീവിക്കുന്നതു പോലും അതിനു വേണ്ടിട്ടാ.”
“അല്ല പീസി നിങ്ങൾ ഈ നാട്ടുകാരനല്ലെ?ഈ ക്ലാരയെ നിങ്ങൾക്ക് നേരത്തെ അറിയുമോ?.“
എടാ. അവൾ ക്ലാരയൊന്നുമല്ല”
“പിന്നെ?”
അവളുടെ യഥാർഥ പേര് നബീസാന്നാ.“
“നബീസാന്നോ പിന്നെ അവൾ എങ്ങനെ ക്ലാരയായി.”
അതൊരു കഥയാ മോനെ?” നീയാ ചെക്കനെ കണ്ടോ?.അവളുടെ ആങ്ങളയുടെ സമ്മാനമാ അത്.“
ഞാൻ പിസിയെ ഒന്നും മനസ്സിലാവാത്ത പോലെ നോക്കി.
ഇവിടുത്തെ നല്ലൊരു മുസ്ലീം കുടുംബത്തിലെ പെണ്ണാണ് നബീസു. ചെറുപ്പത്തിൽ കാണാൻ നല്ല സുന്ദരിയായ പെൺകുട്ടി.അവൾ തലയിൽ തട്ടൊക്കെ ഇട്ട് ഇതു വഴി പോകുമ്പോൾ ഞാനും കുറെ വായി നോക്കി നിന്നിട്ടുണ്ട്.“
നബീസുവിന് പതിനെട്ട് വയസ്സ് ആയപ്പോൾ അവളുടെ ഉപ്പ മരിച്ചു. പിന്നെ ഉമ്മയായി വീട്ടിലെ ചുമതല. മൂന്നു പെണ്ണൂം രണ്ടാണൂം ആയിരുന്നു നബീസുവിന്റെ ഉമ്മായ്ക്ക്. നബീസു ഇളയ കുട്ടിയാ.
എന്നിട്ട്.
നബീസു ടൌണിലെ കോളേജിൽ ബി.എസ്സിക്ക് പഠിക്കുവാ. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു നബീസു.പത്താക്ലാസ്സിലൊക്കെ അവൾക്ക് നല്ല മാർക്കുണ്ടായിരുന്നു. കോളേജിൽ വച്ച് നബീസുവിനു ആ പ്രായത്തിലുള്ള പെൺകുട്ടികൾക്ക് തോന്നുന്നതു പോലെ ഒരു ചെറുപ്പകാരനോട് ചെറിയ ഒരു ഇഷടം തോന്നി.“
“ അയ്യാള് സ്വന്തം സമുദായത്തിൽ പെട്ട ഒരു ചെറുപ്പകാരൻ തന്നെയായിരുന്നു. അവൻ ഇടക്കിടെ നബീസുവിന്റെ വീട്ടിൽ വരും. നബീസുവിന്റെ ഉമ്മ ഒരു പാവമാ.
അവർ ഇടക്ക് പറയും മോളെ കോളെജിലെ ആൺ പിള്ളേര് വീട്ടിൽ വരുന്നത് ശരിയല്ലാട്ടോ?”
ഉമ്മ നഹാസ് ഒരു പാവമാ”
ഒരിക്കൽ നഹാസ് തന്നെ ഉമ്മയോട് പറഞ്ഞൂ.
ഉമ്മ എനിക്ക് നബീസുവിനെ വല്ല്യ ഇഷ്ടമാ. പഠിത്തമൊക്കെ കഴിഞ്ഞ് എനിക്ക് നബീസുവിനെ കല്ല്യാണം കഴിച്ചു തരണം.
ഉമ്മ അന്ന് അവനെ കുറെ വഴക്ക് പറഞ്ഞ് അയ്ച്ചു .പിന്നെ നഹാസ് അങ്ങോട് വന്നിട്ടില്ല.
എന്നാൽ ഒരിക്കൽ ടൌണിൽ വച്ച് നഹാസിന്റെ ബൈക്കിന്റെ പിന്നിലിരുന്ന് നബീസു പോകുന്നത് അവളുടെ ചേട്ടൻ കണ്ടു.
ആയ്യാള് മൊയി. (മൊയ്ദ്ദീൻ) കൂലിക്ക് തല്ലാൻ നടക്കുന്ന ടീമാണ്. വെള്ളമടിയും പെണ്ണൂപിടിയും കൂലിതല്ലും. ഉമ്മ സഹിക്കെട്ടിട്ട് വീട്ടീന്ന് ഇറക്കി വിട്ടതാ.
അന്ന് രാത്രി കുടിച്ചിട്ട് അവൻ വീട്ടിൽ വന്ന് ഉമ്മയെയും നബീസുവിനെ കുറെ തല്ലി.
നാട്ടുകാർക്ക് മൊയീന്ന് വച്ചാൽ പേടിയാ.ആരെം എന്തും ചെയ്യാൻ മടിയില്ലാത്തവനാണ് മൊയി.“
എന്നിട്ട്?”
ഉമ്മ വീട്ടില്ലാത്ത നേരത്തെ വെള്ളമടിച്ചു വന്നിട്ട് അനിയത്തിക്ക് കൊടൂത്തു ഒരു സമ്മാനം.
സംഭവം അവൾ ആദ്യം പുറത്തു പറഞ്ഞില്ല.
ഉമ്മ കെട്ടീ തൂങ്ങൂന്ന് പറഞ്ഞപ്പോൾ അവൾ പറഞ്ഞു.
മൊയ്ദീനിക്ക“
‘അള്ളോ”
ഉമ്മ വാവിട്ട് നിലവിളിച്ചു.
സംഭവം നാട്ടുകാർ അറിഞ്ഞൂ.
മൊയിനെ തല്ലാൻ നാട്ടുകാർ സംഘടിച്ചു.പോലീസിലും അറിയിച്ചു.
പക്ഷെ മൊയിനെ പിന്നെ ആരും ഇവിടെ കണ്ടിട്ടില്ല.നാട് വിട്ടു പോയതാണോ അതോ വല്ലയിടത്തോ വീണൂ ചത്തോ? എന്നോന്നും അറിയില്ല.”
കഷ്ടം. എന്നിട്ടോ
ഉമ്മ പിന്നെ കിടപ്പിലായിരുന്നു.അവർ മരിച്ചു കഴിഞ്ഞപ്പോൾ മൂത്ത ജേഷ്ടന്റെ ഭാര്യയും വഴക്കുണ്ടാക്കി നബീസുവിനെ വീട്ടിൽ നിന്നിറക്കി.
നബീസു അവരുടെ ശല്ല്യം സഹിക്ക വയ്യാതെ ഇറങ്ങിയതാണെന്നും പറയുന്നു. നബീസു അന്നേരം പൂർണ്ണ ഗർഭിണിയാ. രാത്രി എപ്പോഴോ വഴിക്ക് തളർന്നു കിടന്ന അവളെ ആരാണ്ട് എടുത്ത് ഇവിടുത്തെ സർക്കാർ ആശുപത്രിയിൽ ആക്കി.അവിടെ വച്ച് അവൾ കരിമാടി കുട്ടനു ജന്മം നൽകി.‘
ആപ്പോ നബീസു എങ്ങനെ ക്ലാരയായി.
നബീസുവിനെ ആശുപത്രിയിൽ നിന്ന് കൂട്ടി കൊണ്ട് പോകാൻ ആരും വന്നില്ല.ഇവിടുത്തെ മഠത്തിലെ ചില അമ്മന്മാർ വന്ന് അവർ നടത്തുന്ന അഗതി മന്ദിരത്തിലേക്ക് നബീസുവിനെ കൂട്ടി കൊണ്ട് പോയി.
അവരാണ് നബീസുവിന് ക്ലാര എന്ന് പേരിട്ടത് എന്ന് തോന്നുന്നു.
എന്നിട്ട് നബീസു അവിടെ നിന്നും പോന്നോ?
ഇവിടുത്തെ ചില പ്രമാണികളാണ് അതിനു കാരണം.
ഒരു ചീത്ത പെണ്ണീനെ മഠത്തിൽ താമസിപ്പിക്കാൻ പറ്റില്ലാ എന്ന് പറഞ്ഞ് ചിലർ ബഹളം ഉണ്ടാക്കി.അവൾക്ക് ഇവിടെ വീടൂണ്ട് അവളുടെ കാര്യം അവളുടെ വീട്ടുകാർ നോക്കി കൊള്ളൂം സിസറ്റരുമാർ അതിൽ ഇടപ്പെടണ്ട എന്ന് പറഞ്ഞ് പള്ളീലെ അഛനെ കൊണ്ട് വരേ പറയിപ്പിച്ചു.
അങ്ങനെ നബീസു അവിടെ നിന്നും പുറത്താക്കപ്പെട്ടു
കഷ്ടം അല്ലെ പീസി.
പിന്നെ നഹാസ് വന്നില്ലേ.
പിഴച്ച പെണ്ണീനെ ആരേലും സ്വികരിക്കുവോ അവൻ വന്നില്ല.”
പീസിയുമായി അന്ന് പിരിഞ്ഞപ്പോൾ എന്റെ മനസ്സിൽ നബീസുവായിരുന്നു.ഭ്രാന്ത് പിടിച്ച് ഇടിഞ്ഞ് പൊളിയാറായ ആ ചായ പീടികയുടെ തിണ്ണയിൽ മകന്റെ നെറുകയിൽ താലോടി അവനെ ഉമ്മകൾ
കൊണ്ട് പൊതിഞ്ഞ് വികൃതമായ ചിരിക്കുന്ന ആ അമ്മയുടെ മനസ്സ്.
കാലം കുറെ കടന്നു പോയിരിക്കുന്നു.
നബീസുവിന്റെ മകൻ ഇപ്പോ എന്തെടുക്കുകയാകും. കോട്ടയത്തെ ടൌണിലെ ആ ഇടനാഴിയിൽ വച്ച് അവളെ ഞാൻ ഇനി കണ്ടുമുട്ടുമോ? അവളുടെ മകൻ അനാഥത്വം വേദനകളും നിറഞ്ഞ ജീവിതം അമ്മാവനെ പോലെ ഒരു കൂലിതല്ലുകാരനായി മാറ്റിയിട്ടുണ്ടാകുമെങ്കിൽ.
ഇല്ല അങ്ങനെയൊന്നും സംഭവിക്കാതെ ഇരിക്കട്ടേ?
കുറിപ്പ്: ഈ ബ്ലൊഗിൽ പറയുന്നത് വെറും കഥയല്ല. പച്ചയായ ജീവിതമാണ്.ഇതിനു ജീവിച്ചിരിക്കുന്ന പലരുടെയും വേദനകളുടെ നനവുകളുണ്ട്.