2011, നവംബർ 5, ശനിയാഴ്‌ച

ദേ വാവേടെ ഡാഡി വിളിക്കുന്നു.


ഏതാണ്ട് രണ്ട് മാസം മുമ്പാണ്.നല്ല മഴയുള്ള ഒരു ദിവസം ഒറ്റപ്പാലത്ത് നിന്നും അവൾ ആ ഷോപ്പിങ്ങ് മാളിൽ ജോലിയ്ക്ക് വന്നത്. ഹരിത അതായിർന്നു അവളുടെ പേര്.സാധാരണ ഏതു കുട്ടി വന്നാലും വായ് നോക്കിയിരിക്കുന്ന സ്വഭാവം പണ്ടെ ഉള്ളത് കൊണ്ട് അവിടെയും ആ പതിവ് തെറ്റിച്ചില്ല.ഹരിതയെയും നല്ല വണ്ണം നോക്കി ചിരിച്ച് തൊണ്ണൂറുകളിലെ ഒരു കോളേജ് കുമാരനെപ്പോലെ അങ്ങനെ നിന്നു.ഹരിതയും ഇടയ്ക്ക് നോക്കി നില്ക്കും.കണ്ണൂകൾ തമ്മിൽ ഇമവെട്ടാതെയുള്ള നോട്ടം.അവൾ പുരികം ഉയർത്തി എന്താണെന്ന് ചോദിച്ചാൽ ഒന്നുമില്ലെന്ന് ചുമൽ കുലുക്കി ഞാൻ നോട്ടം പിൻ വലിക്കും.അങ്ങനെയിരിക്കെ ഒരിയ്ക്കൽ അവളെന്നോട് പറഞ്ഞൂ.ഞാനൊരു പാവമല്ലേ.പിന്നെ പിന്നെ ഇടയ്ക്കിടെ അവൾ ആ വാക്കുകൾ ആവർത്തിച്ചൂ.ഞാനൊരു പാവമല്ലേ?.അതെ കുട്ടി പാവമാണ് അതെനിയ്ക്കറിയാം.ഗ്രാമത്തിന്റെ നിഷ്കളങ്കത,ലാളിത്യം.തനി നാട്ടുപ്പുറത്തുകാരിയുടെ സംസാരം.നെറ്റിയിൽ കുറിതൊട്ട് വരുന്ന ആ കുട്ടിയെ കണ്ടപ്പൊഴൊക്കെ മനസ്സിൽ തോന്നിയത് ഞാൻ കാത്തിരുന്ന മറ്റൊരു ദേവിയായിരുന്നോ ഹരിത എന്നാണ്. ആയിരുന്നു അല്ല്യേൽ പിന്നെ എന്റെ സ്വപ്നങ്ങളിൽ പോലും അവൾ കടന്നെത്തുമായിരുന്നില്ല. അഹങ്കാരത്തിനും കൈയ്യും കാലും പിടിപ്പിച്ച ചില പെണ്ണൂങ്ങളെ കണ്ടിട്ടുണ്ട്.എന്താ ജാഡ.ഇവളുടെയൊക്കെ വിചാരം ഐശ്വര്യാ റായിയാണെന്നാ എന്റെ കൂട്ടുകാരൻ ജോജി പറയും.ഹരിത ആ ടൈപ്പല്ല എന്നതിൽ എനിയ്ക്ക് സമാധാനമുണ്ട്. പ്ലസ്ടു വരെയെ അവൾ പഠിച്ചിട്ടുള്ളൂ.ഇരുപത്തിമൂന്നു വയസ്സ് കഴിഞ്ഞൂ.വീട്ടിൽ മൂന്നാളാണ് അവര്.മൂന്നു പെൺകുട്ടികൾ എന്റെ അതെ ജാതി.ഇതൊക്കെ അന്വേഷിച്ച് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി.കാര്യങ്ങൾ എന്റെ വഴിക്കാണല്ലോ എന്നൊരു ചിന്ത എന്നിൽ നിറഞ്ഞൂ.അതിനിടയ്ക്കാണ് അവിടെ തന്നെ ജോലി ചെയ്യുന്ന രേവതി എന്ന കുട്ടി എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് എനിയ്ക്ക് മനസ്സിലായത്.രേവതി എന്നെ നോക്കി എന്തേലും ഗോഷ്ടി കാട്ടിയിരിക്കും.ആ കുട്ടിയ്ക്ക് എന്നോട് എന്താണെന്ന് എനിക്കറിയില്ല.ആയിടയ്ക്ക് മാതൃഭൂമി പത്രത്തിൽ വീട്ടുകാരുടെ നിർബന്ധപ്രകാരം ഒരു വിവാഹ പരസ്യം കൊടുത്തു. നായർ യുവാവ് 32വയസ്സ് ഇരുനിറം 168,ബികോം,ഇടത്തരം കുടുംബം.സ്വാകാര്യസ്ഥാപനത്തിൽ ക്യാഷർ.പത്ര പരസ്യം ഏതാണ്ട് അങ്ങനെയായിരുന്നു.പണ്ട് ദുബായിൽ ആയിരുന്നപ്പോൾ നാട്ടിൽ വന്ന് പതിനാല് പെണ്ണൂ കണ്ടു.പക്ഷെ ഒന്നും ഒത്തു വന്നില്ല.പലപല കാരണങ്ങൾ കൊണ്ട് അതൊക്കെ മുടങ്ങി പോയി.സമപ്രായകാരായ കൂട്ടുകാരുടെയെല്ലാം കല്ല്യാണം കഴിഞ്ഞൂ അവർ കുടുംബമായി ജിവിക്കുന്നതു കാണുമ്പോൾ നമ്മൾക്കു പ്രായമായി എന്നൊരു ചിന്ത മനസ്സിനെ വല്ലാതെ അലട്ടിയിരുന്നു.മനസ്സിൽ അസ്വസ്ഥത പടർന്നു പിടിയ്ക്കുമ്പോൾ ടൌണിലെ തിരക്കിൽ നിന്നു ദുരേയ്ക്ക് ഏങ്ങോടേലും പോകാൻ തോന്നും.ആരും തിരിച്ചറിയാത്ത ഏതേലും ഒരു കോണിൽ പോയി കുറെ നാൾ തനിച്ച് താമസിക്കാൻ തോന്നും.ചിന്തകൾ കാടുകയറുമ്പോൾ ഇതുപ്പൊലെ ഏതേലും പ്രണയകുരുക്കിൽ ചെന്നു വീഴും.എത്ര അനുഭവങ്ങൾ ഉണ്ടായാലും ഇവൻ പഠിക്കില്ല്യാന്ന് ചില കൂട്ടൂകാർ പറയും. ഒരർത്ഥത്തിൽ അതു ശരിയാണ് ഇതു വരെ എത്ര പ്രണയാനുഭവങ്ങൾ . പരാജയങ്ങളുടെ കയ്പ്പ് അറിഞ്ഞിട്ടും എന്നേലും കല്ല്യാണം കഴിക്കുകയാണേങ്കിൽ പ്രണയിച്ച് തന്നെ കല്ല്യാണം കഴിയ്ക്കണം എന്നാഗ്രഹിക്കുന്ന മനസ്സ്.എങ്കിൽ നിനക്ക് മതം നോക്കണമെന്നുണ്ടോ നിന്നെ ഇഷ്ടപ്പെടുന്ന ഒരു കുട്ടിയെ സ്നേഹിച്ചാൽ പോരെ?.കൂട്ടുകാരന്റെ വാചകം.അതിന് മുമ്പത്തെ പോലെ യല്ല ഇപ്പോ പ്രായം ഇതല്ലെ.പതിനെട്ട് പത്തൊമ്പതുമുള്ള കുട്ടികളോട് ചെന്ന് ‘കുട്ടി ഇയ്യാളെ എനിക്ക് ഇഷ്ടമാണെന്ന് പറയാൻ പറ്റ്വ്വോ ?. ശരിയാ അമ്മാവാ എന്നാകും പ്രതികരണം.വെറുതെ എന്നാത്തിനാ അതു കേൾക്കണേ?.